ഇംഫാൽ:മണിപ്പൂരില്‍ ക്രമസമാധന പാലനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം. ഓരോ ജില്ലയുടെയും ക്രമസമാധാനത്തിന്റെ മേല്‍നോട്ടം ഓരോ അര്‍ധസൈനിക വിഭാഗത്തിന് നല്‍കുന്നത് പരിഗണനയിൽ. മെയ് 3 മുതല്‍ സംസ്ഥാനത്ത് തുടങ്ങിയ വംശീയ കലാപം ഇതുവരെ അടങ്ങാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഒരു ജില്ലയ്ക്ക് ഒരു സേന എന്നീ രീതിയിലാണ് ഇപ്പോള്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഒരു ജില്ലയിലെ ക്രമസമാധാനത്തിനും ഏകോപനത്തിനുമായി ഒരു അര്‍ധസൈനിക വിഭാഗത്തിനാണ് ഉത്തരവാദിത്തം നല്‍കുക. സമാധാനം ഉറപ്പാക്കുക സേനകള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കുറയ്ക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സേനയെ ഒരു ജില്ല ഒരു സേന എന്നീ ക്രമീകരണത്തിനായി സംസ്ഥാനത്തുടനീളം വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ജില്ലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഇത് സഹായിക്കുമെന്നും ജില്ലയില്‍ സംഭവിക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം സേനയ്ക്ക് ആയിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിആര്‍പിഎഫില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുള്ളതിനാല്‍ ഒന്നിലധികം ജില്ലകളില്‍ അവരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അര്‍ധസൈനിക വിഭാഗങ്ങളെല്ലാം സംസ്ഥാന പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.
