കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം പെന്തക്കോസ്ത് സമൂഹത്തിന് തീരാനഷ്ടമാണെന്നും ഈ സമൂഹത്തെ ഇത്രയും അടുത്തറിയുന്ന മറ്റൊരു രാഷ്ട്രിയ നേതാവ് കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും വിവിധ പെന്തകോസ്ത് സഭാ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മിക്ക വര്‍ഷവും മുടങ്ങാതെ ഉണ്ടായിരുന്നു. ഒരു നേതാവ് എങ്ങനെയാകണം എന്ന് കേരള സമൂഹത്തെ പഠിപ്പിച്ച വലിയ പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി. ഐ പി സി യുടെ ആത്മാര്‍ത്ഥ സ്‌നേഹിതനെയാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.സഭയുടെ പൊതു ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. മനുഷ്യത്വത്തിന് പ്രാധാനം നല്‍കി ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലും പുതുപ്പള്ളി ഹൗസിലുമെല്ലാം ചെല്ലുമ്പോള്‍ തന്റെ ഇടപ്പെടല്‍ ഹൃദ്യയമായിരുന്നു.
തികഞ്ഞ ദൈവവിശ്വാസിയും മനുഷ്യ സ്നേഹിയും പ്രത്യേകിച്ച് പെന്തെക്കോസ്തു സമൂഹവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയായ ഉമ്മൻ ചാണ്ടി ഒരു പ്രാർത്ഥനാ മനുഷ്യനുമായിരുന്നു. തന്റെ അടുക്കൽ പരാതിയുമായി വരുന്ന ആരെയും താൻ നിരാശപ്പെടുത്തി വിട്ടിട്ടില്ല. അദ്ദേഹം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്. അദ്ദേഹത്തിന്റെ സ്നേഹാദരവോടെയുള്ള ഇടപെടലുകൾ സഭയ്ക്ക് മറക്കാൻ കഴിയില്ലെന്ന് സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് , നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് എന്നിവർ പ്രസ്താവിച്ചു. മറ്റു കൗൺസിൽ അംഗങ്ങളും തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു
