ജനീവ: കഴിഞ്ഞ ദിവസം യു.എൻ. നടത്തിയ അൻപത്തിമൂന്നാമത് പൊതു സമ്മേളനത്തിൽ, യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും മതവിദ്വേഷപരമായി നടന്ന പ്രവർത്തനങ്ങൾക്കെതിരെ പ്രസ്താവന നടത്തി വത്തിക്കാൻ . വത്തിക്കാൻ താൽക്കാലിക പ്രതിനിധി മോൺസിഞ്ഞോർ ഡേവിഡ് പുറ്റ്സറാണ് ചില യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച് പരസ്യമായി മതപരമായ കാര്യങ്ങൾക്കെതിരെ നടന്നുവരുന്ന പ്രവർത്തികൾക്കെതിരെ വിളിച്ചുകൂട്ടിയ അടിയന്തിര സമ്മേളനത്തിൽ സംസാരിച്ചത്.
മതപരമായ വസ്തുക്കളോ, അടയാളങ്ങളോ, സ്ഥലങ്ങളോ നശിപ്പിക്കുന്നതിനെയും, അവയ്‌ക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെയും പരിശുദ്ധ സിംഹാസനം ഏറ്റവും ശക്തമായി അപലപിക്കുന്നുവെന്ന് വത്തിക്കാൻ പ്രതിനിധി പറഞ്ഞു.
സത്യത്തിനും, ജീവിതത്തിന്റെ അർത്ഥത്തിനും ലക്ഷ്യത്തിനും വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണപ്രവൃത്തിയാണ് മതവിശ്വാസം. അതുകൊണ്ടുതന്നെ മതപരമായ വിശ്വാസങ്ങളെയോ പാരമ്പര്യങ്ങളെയോ വിശുദ്ധ വസ്തുക്കളെയോ അപമാനിക്കുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനു നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ, സമൂഹത്തിൽ വിദ്വേഷവും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുകയും ധ്രുവീകരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ യഥാർത്ഥ വിശ്വാസം കുറ്റങ്ങൾ സഹിക്കാനും ക്ഷമിക്കാനുമാണ് വിശ്വാസികളെ പ്രാപ്തരാക്കുന്നത്. മനുഷ്യാന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുകയും, പൊതുനന്മ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ യഥാർത്ഥ വിശ്വാസികളുടെ പങ്ക് വലുതാണെന്നും മോൺസിഞ്ഞോർ പുറ്റ്സർ ഓർമ്മിപ്പിച്ചു.
