ഭീഷണിയെ തുടർന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ സ്കൂൾ അധികാരികൾ
ഭോപ്പാൽ : മതപരിവർത്തനവും, അവയവക്കച്ചവടവും ആരോപിച്ച് ഹിന്ദു അനുകൂല സംഘടന ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് സംരക്ഷണം തേടി മധ്യപ്രദേശിലെ കത്തോലിക്കാ സ്കൂൾ അധികൃതർ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ നിർമ്മൽ ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 30 അംഗ അധ്യാപക സംഘമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്.
സ്കൂൾ, അവയവ വ്യാപാരവും മതപരിവർത്തനവും നടത്തുന്നുവെന്ന് ആരോപിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫോറം) ഭീഷണിയെ തുടർന്നാണ് സ്കൂൾ അധികൃതർ പോലീസ് സംരക്ഷണം തേടിയത്. “ഞങ്ങൾ പോലീസ് സംരക്ഷണം തേടി. ആരോപിക്കപ്പെടുന്നതു പോലെ ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യുകയോ, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല” – സ്കൂൾ പ്രിൻസിപ്പൽ സി. ഗ്രേസ് തറയിൽ പറഞ്ഞു.
ഏപ്രിൽ ആറിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അപ്രതീക്ഷിത റെയ്ഡ് നടത്തി സയൻസ് ലബോറട്ടറിയിൽ നിന്ന് മനുഷ്യഭ്രൂണം പിടിച്ചെടുത്തതിനു ശേഷമാണ് അവയവക്കച്ചവടം സംബന്ധിച്ച ആരോപണങ്ങൾ ആരംഭിച്ചതെന്ന് പ്രിൻസിപ്പൽ വെളിപ്പെടുത്തുന്നു. സ്കൂൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. എന്നാൽ കണ്ടെടുത്ത ഭ്രൂണത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ടെന്നും ആദ്യകാലങ്ങളിൽ പഠനാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതാണ് അതെന്നും സിസ്റ്റർ വ്യക്തമാക്കി. കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമ്മലിന്റെ സഹോദരിമാർ 1987-ൽ ആരംഭിച്ച ഈ സ്കൂളിൽ ഏകദേശം 2,100 വിദ്യാർത്ഥികളുണ്ട്
