വിഴിഞ്ഞം സമരം : മെത്രാന്‍മാർക്കും വൈദികർക്കും എതിരെ നടപടിയുമായി സർക്കാർ
തിരുവനന്തപുരം :വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്ന മെത്രാന്‍മാരും വൈദികരും ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതികാര നടപടിയുമായി കേരള സർക്കാർ. ശനിയാഴ്ച വിഴിഞ്ഞത്ത് പദ്ധതി അനുകൂലികൾ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്ത ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ സഹായമെത്രാൻ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്.
ആർച്ച് ബിഷപ്പും സഹായമെത്രാനും സ്ഥലത്തില്ലന്നിരിക്കെ ഇരുവരെയും പ്രതിപ്പട്ടികയിൽ ചേർത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ആരോപിച്ചു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ എഫ്ഐആറിലുള്ളത്.
