ഖണ്ട്വ: മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ വീട്ടുപ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവ വിശ്വാസികൾക്ക് നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ക്രൂരമായ ആക്രമണം. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പത് മണിയോടെ കോട്വാര ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്റർ രമേഷ് ബറേലയുടെ നേതൃത്വത്തിൽ നാല് കുടുംബങ്ങൾ പ്രാർത്ഥനയ്ക്കായി നവൽ സിംഗ് എന്നയാളുടെ വീട്ടിൽ ഒത്തുകൂടിയപ്പോഴായിരുന്നു നൂറിലധികം വരുന്ന സംഘം വീട് വളഞ്ഞത്.
വീടിന്റെ മുൻവാതിലും പിൻവാതിലും തകർത്ത് അകത്തുകയറിയ അക്രമികൾ പാസ്റ്ററെ വടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പാസ്റ്ററെ പുറത്തേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചത് തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും സംഘം ക്രൂരമായി ഉപദ്രവിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കുട്ടികളെ ചവിട്ടുകയും ചെയ്തതായി പാസ്റ്റർ വെളിപ്പെടുത്തി. നവൽ സിംഗിന്റെ രണ്ട് പേരക്കുട്ടികൾക്ക് നെഞ്ചിന് ഗുരുതരമായ പരിക്കേറ്റു. മർദ്ദനമേറ്റ് ബോധരഹിതനായ പാസ്റ്ററെയും വിശ്വാസികളെയും ഭയപ്പെടുത്തിക്കൊണ്ടാണ് അക്രമിസംഘം മടങ്ങിയത്.

Comments are closed.