യുഎസ് : ഇറാന്റെ ഭീഷണികളെ പ്രതിരോധിക്കാൻ അത്യാധുനിക ഡ്രോൺ ബോട്ടുകൾ വിന്യസിച്ച് അമേരിക്കൻ സൈന്യം. ഒരു സജീവ യുദ്ധത്തിൽ ഇത്തരത്തിലുള്ള ഡ്രോൺ ബോട്ടുകൾ ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ അത്യാധുനിക വിന്യാസം. ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ ഫലപ്രദമായി തടയുക എന്നതാണ് ഈ ഡ്രോൺ ബോട്ടുകളുടെ പ്രധാന ദൗത്യം.
മേരിലാൻഡ് ആസ്ഥാനമായുള്ള ‘ബ്ലാക്സീ’ കമ്പനി നിർമ്മിച്ച ‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ എന്ന ഡ്രോൺ ബോട്ടുകളാണ് അമേരിക്ക ഇപ്പോൾ ഉപയോഗിക്കുന്നത്. ഏകദേശം അഞ്ച് മീറ്റർ നീളമുള്ള ഈ ബോട്ടുകൾ ഇതിനോടകം തന്നെ കടലിൽ 450 മണിക്കൂറിലധികം പട്രോളിംഗ് നടത്തിക്കഴിഞ്ഞു. വെറും നിരീക്ഷണ ആവശ്യങ്ങൾക്ക് മാത്രമല്ല, ആവശ്യമെങ്കിൽ ശത്രു കപ്പലുകൾക്ക് നേരെ ചാവേർ ആക്രമണങ്ങൾ നടത്താനും ഈ ബോട്ടുകൾക്ക് സാധിക്കും. കുറഞ്ഞ ചെലവിൽ കടലിലെ സുരക്ഷ ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ വലിയ സഹായമാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
*ഇറാന് പത്ത് ദിവസം കൂടി സമയം അനുവദിച്ചു; ഊർജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണം ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു*
യുഎസ് : ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്കുള്ള സമയപരിധി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണി വരെയാണ് പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ താൽക്കാലിക വെടിനിർത്തൽ. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
ചർച്ചകൾ വളരെ പുരോഗതിയിലാണെന്നും മാധ്യമങ്ങൾ നൽകുന്ന തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പ് ഇറാനെ സംബന്ധിച്ച് അനിവാര്യമാണെന്നും എന്നാൽ പുറമെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് അവർ വരുത്തിത്തീർക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.

Comments are closed.