ന്യൂയോർക് : ഗാസയിൽ കുട്ടികൾക്ക് നേരെയുള്ള ആക്രമണഭീഷണികൾ ദിനംപ്രതി വർധിക്കുകയാണെന്ന് യൂണിസെഫ്. ക്രിസ്തുമസ് കാലത്ത് മാത്രം പതിനൊന്നു കുട്ടികൾ കൊല്ലപ്പെടുകയും, മതിയായ പാർപ്പിടസൗകര്യവും, തണുപ്പിനെ ചെറുക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവവും നവജാതശിശുക്കളുടെ മരണത്തിലേക്കും നയിച്ചുവെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ പ്രസ്താവിക്കുന്നു.
വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, തണുപ്പിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാഹചര്യത്തിൽ മരണനിരക്ക് ഉയരുവാനുള്ള സാധ്യതയും സംഘടന പുറത്തുവിട്ടു. കുട്ടികൾക്ക് ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, അടിയന്തര സാമഗ്രികൾ എന്നിവ സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും, കൂടുതൽ സാധനങ്ങൾ എത്തിക്കുവാനുള്ള ബുദ്ധിമുട്ടുകൾ, ഏറെ വിഷമകരമാണെന്നും സംഘടനയുടെ വാർത്താകുറിപ്പിൽ പ്രസ്താവിക്കുന്നു.
