ഇന്ന് രാഷ്ട്രപതിയുടെ സന്ദര്‍ശനം കനത്ത സുരക്ഷയിൽ
കാസർകോട്: രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കനത്ത സുരക്ഷ.രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 21ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാടുവഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. ബസ്, മറ്റ് ചെറുവാഹനങ്ങള്‍ എന്നിവ നിയന്ത്രണവിധേയമായി കടത്തിവിടും. എന്നാല്‍ അമിതഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30വരെ ഇതുവഴി കടത്തിവിടില്ല. ദേശീയ-സംസ്ഥാന പാതകളിലും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിലും പൊലീസ് ബന്തവസ്സ് ഏർപ്പെടുത്തി. 1600 പൊലീസുകാർ ഉൾപ്പെടെ 5000ത്തോളം ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ സന്ദർശനത്തിൽ സുരക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.കോഴിക്കോട് മേഖല ഐ.ജി അശോക് കുമാർ ഐ.പി.എസിെൻറ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണം നടത്തുന്നത്. ഇൻറലിജൻസ് ഐ.ജി സ്പർജൻകുമാർ ഐ.പി.എസ്, ഡി.ഐ.ജി സേതുരാമൻ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിൽ ഒമ്പത് എസ്.പിമാർ, 14 ഡിവൈ.എസ്.പിമാർ, 27 സി.ഐമാർ, 160 എസ്.ഐമാർ, 1600 സിവിൽ പൊലീസ് ഒാഫിസർമാർ എന്നിവരാണ് സുരക്ഷ ക്രമീകരണത്തിലുള്ളത്. എസ്.ബി ഡിവൈ.എസ്.പി പി.കെ. സുധാകരനാണ് പൊലീസ് ക്രമീകരണത്തിെൻറ നിയന്ത്രണം. റവന്യൂ, ആരോഗ്യം, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. കേരള- കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. എം. മുരളീധരന് നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.
