തുർക്കി-സിറിയൻ അതിർത്തിയിൽ വീണ്ടും ശക്തമായ ഭൂചലനം
അങ്കാറ : തിങ്കളഴ്ച വൈകുന്നേരം തുർക്കി സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. തുർക്കിയും സിറിയയും ശക്തമായ മറ്റൊരു ഭൂചലനത്താൽ തകർന്ന് രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് ഈ ദുരന്തം ഉണ്ടായത്. ഇന്നലെ ഉണ്ടായ ഭൂചലനത്തിന്റെ ഫലമായി നിരവധി കെട്ടിടങ്ങൾ തകർന്നതായി രാജ്യത്തെ അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. മെഡിറ്ററേനിയൻ തീരത്ത് സമുദ്രനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി തീരപ്രദേശങ്ങൾ ഒഴിവാക്കാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഭൂചലനത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചു . രണ്ടാഴ്ച മുമ്പ്, യഥാക്രമം 7.7 ഉം 7.6 ഉം തീവ്രതയുള്ള രണ്ട് വലിയ ഭൂകമ്പങ്ങൾ പത്തോളം തുർക്കി പ്രവിശ്യകളെ ബാധിച്ചു, കുറഞ്ഞത് 41,000 പേരെങ്കിലും കൊല്ലപ്പെടുകയും മൊത്തത്തിൽ 13 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് പ്രകൃതിദുരന്തം നേരിട്ട സിറിയയിലും ജോർദാൻ, ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിലും തിങ്കളാഴ്ചത്തെ ഭൂചലനം അനുഭവപ്പെട്ടു.
