വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ വയനാട്ടിലെത്തും. ചൂരൽ മലയിലെ ദുരന്തമേഖല കണ്ടതിന് ശേഷം ആശുപത്രികളിലും മറ്റും പരുക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെയും കാണും.
കനത്ത സുരക്ഷ വലയത്തിലാണ് ചൂരൽമലയിൽ എത്തുന്നത്. രാവിലെ 11.30 തോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും സ്വീകരിക്കും. ശേഷം ഹെലികോപ്റ്ററിൽ നേരെ കൽപറ്റയ്ക്ക് പോകും. പിന്നീട് ഉരുൾപൊട്ടൽ തകർത്ത പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം. ശേഷം റോഡ് മാർഗം എത്തുന്ന മോദി സൈന്യം നിർമിച്ച ബെയ്ലി പാലവും നോക്കിക്കാണും.
ചൂരൽമലയ്ക്ക് പുറമെ വെള്ളാർമല സ്കൂൾഭാഗവും മുണ്ടക്കൈ മേഖലയും കണ്ടേക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമായ സേനാവിഭാഗങ്ങളുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തും. ദുരന്തം അനാഥയാക്കിയ മൂന്നാം ക്ലാസുകാരി അവന്തികയെ കാണും. മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തുന്ന മോദി പരുക്കേറ്റവരെ കാണും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ അനുഗമിക്കും.
സന്ദർശനത്തിന് മുന്നോടിയായി ദുരന്തമേഖലയിൽ സുരക്ഷ ശക്തമാക്കി. വ്യോമ നിരീക്ഷണത്തിന്റേയും റോഡ് മാർഗമുള്ള യാത്രയുടെയും ട്രയൽറൺ ഉച്ചയോടെ പൂർത്തിയാക്കി.
