ന്യൂയോർക് : പോഷകാഹാരക്കുറവുമൂലം സുഡാനിൽ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. രാജ്യത്തെ രണ്ടരക്കോടിയോളം വരുന്ന കുട്ടികളിൽ, ഒന്നരക്കോടിയോളം കുട്ടികൾക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമുണ്ടെന്നും ഇവരിൽ ബഹുഭൂരിപക്ഷത്തിനും സ്കൂൾ വിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്നും യൂണിസെഫ് അധ്യക്ഷ കാതറിൻ റസ്സൽ വ്യക്തമാക്കി.
പോർട്ട് ഓഫ് സുഡാനിൽ നടത്തിയ ഒരു ഔദ്യോഗികയാത്രയുടെ അവസാനത്തിൽ, ജൂൺ 26-നു പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സുഡാനിലെ കുട്ടികൾ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ശ്രീമതി റസ്സൽ വിശദീകരിച്ചത്.