*പാക്കിസ്ഥാനിൽ നിന്നുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ കൂട്ടനാടുകടത്തൽ; ക്രിസ്ത്യൻ വിശ്വാസികൾ കടുത്ത അപകടത്തിലെന്ന് മുന്നറിയിപ്പ്*
പാക്കിസ്ഥാൻ : പാക്കിസ്ഥാനിൽ നിന്ന് വലിയ തോതിൽ അഫ്ഗാൻ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നത്, ഇസ്ലാം മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അഫ്ഗാൻ വിശ്വാസികളെ കടുത്ത സുരക്ഷാ ഭീഷണിയിലാക്കുമെന്ന് അന്താരാഷ്ട്ര പീഡന വിരുദ്ധ നിരീക്ഷണ സംഘടന മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ക്രിസ്തീയ സംഘടനയായ ‘ഓപ്പൺ ഡോർസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞവർഷം മാത്രം ഏകദേശം പത്തുലക്ഷത്തോളം അഫ്ഗാനികളെയാണ് പാകിസ്താൻ നാടുകടത്തിയത്. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും കൃത്യമായ രേഖകളില്ലാത്ത കുടിയേറ്റക്കാരോ അഭയാർത്ഥികളോ ആയിരുന്നു; ഇതിൽ നിരവധി കുടുംബങ്ങളും കുട്ടികളും ഉൾപ്പെടുന്നു.
ദേശീയ സുരക്ഷാ ആശങ്കകളും കർശനമായ ഇമിഗ്രേഷൻ നിയമങ്ങളും മുൻനിർത്തിയാണ് പാകിസ്താൻ അധികൃതർ ഈ നാടുകടത്തൽ നടപടികൾ സ്വീകരിച്ചത്. ചില കുടിയേറ്റക്കാർക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയവും ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. സമാനമായ കാരണങ്ങളാൽ ഇറാനും അടുത്തിടെ അഫ്ഗാൻ അഭയാർത്ഥികളെ വലിയ തോതിൽ നാടുകടത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ തിരിച്ചയക്കപ്പെടുന്നവരിൽ അഫ്ഗാൻ ക്രിസ്ത്യാനികളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും, താലിബാൻ ഭരണത്തിന് കീഴിൽ അവർ കടുത്ത പീഡനങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് ഓപ്പൺ ഡോർസ് ആശങ്ക പ്രകടിപ്പിക്കുന്നത്.

Comments are closed.