Ultimate magazine theme for WordPress.

മണിപ്പൂർ കലാപം: കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരുടെ സംസ്‍കാരം നടത്തി

 

മണിപ്പൂരിൽ അക്രമത്തിൽ കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരുടെ സംസ്കാരചടങ്ങുകൾ നടത്തി. ഡിസംബർ 20 -നു നടത്തിയ കൂട്ട മൃതസംസ്കാരചടങ്ങിൽ ആയിരക്കണക്കിന് ക്രൈസ്തവർ എത്തിച്ചേർന്നു. കുക്കി, സോമി സമുദായങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലയിലെ പ്രത്യേക സ്ഥലങ്ങളിൽ സംസ്‌കരിച്ചു. അവിടെ, മെയ് മൂന്നിനുണ്ടായ ആക്രമണത്തിൽ 200 പേരാണ് കൊല്ലപ്പെട്ടത്. “ഞങ്ങൾ രണ്ട് സെഷനുകളിലായി 87 പേരെ സംസ്‌കരിച്ചു. തലസ്ഥാനമായ ഇംഫാലിൽനിന്ന് എയർലിഫ്റ്റ് ചെയ്ത മൃതദേഹങ്ങളും ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നവയും അതിൽ ഉൾപ്പെടുന്നു” – ഓൾ മണിപ്പൂർ കാത്തലിക് യൂണിയന്റെ ജില്ലാ പ്രസിഡന്റ് ബർണബാസ് സിംതെ പറഞ്ഞു.

റോഡുമാർഗം മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് വീണ്ടും പ്രശ്നങ്ങൾക്കു കാരണമാകാമെന്ന് അധികൃതർ ഭയന്നതിനാൽ, തദ്ദേശീയരായ കുക്കികളുടെ 60 മൃതദേഹങ്ങൾ ഡിസംബർ 14 -ന് ഇംഫാലിൽനിന്ന് സർക്കാർ എയർലിഫ്റ്റ് ചെയ്തു. അവരുടെ മൃതസംസ്‌കാരം നടത്താൻ നവംബർ 28 -ന് ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതി അനുവദിച്ചു. സർക്കാർ രേഖകൾപ്രകാരം, 175 മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാനും അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കാനും സുപ്രീം കോടതി സർക്കാരിനോട് ഇതിനകം ഉത്തരവിട്ടിരുന്നു. കലാപത്തെ തുടർന്ന് 50,000 -ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചു; അവരിൽ കൂടുതലും ക്രിസ്ത്യാനികളാണ്. അവരുടെ വീടുകൾ കത്തിനശിച്ചതിനാൽ സർക്കാർ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത് തുടരുകയാണ്.

Sharjah city AG