സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ്
തിരുവനന്തപുരം: സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർവ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു . ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
ആവശ്യത്തിന് ബസ്സില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാൻ പലർക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ കൈത്താങ്ങ്. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.
വിദ്യാർത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസ്സിലും തെർമ്മൽ സ്കാനറും സാനിറ്റൈസറും നിർബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒന്നര വർഷമായി ബസ്സുകള്‍ നിരത്തിലിറക്കാത്തതിനാൽ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്കൂള്‍ ബസ്സുകള്‍ക്കും ഇൻഷുറൻസ് കുടിശ്ശികയുമുണ്ട്. കുട്ടികൾക്കായി യാത്രാസംവിധാനങ്ങൾ ഒരുക്കാനാണ് കൂട്ടായ ശ്രമം.
