എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൈസ്ത പങ്കാളിത്തവുമായി ജെറുസലേം മാര്‍ച്ച്
ജെറുസലേം: ജെറുസലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി സംഘടിപ്പിച്ച ജെറുസലേം മാര്‍ച്ചില്‍ പങ്കെടുത്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍. 2019-ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇക്കൊല്ലത്തെ കൂടാരതിരുനാളിനോട് അനുബന്ധിച്ച് നടന്ന മാര്‍ച്ചില്‍ എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നുമായി രണ്ടായിരത്തിലധികം ക്രൈസ്തവരാണ് പങ്കെടുത്തത്. ജെറുസലേം മേയര്‍ മോഹ്സേ ലിയോണ്‍, ഐ.സി.ഇ.ജെ പ്രസിഡന്റ് ഡോ. ജുര്‍ഗെന്‍ ബുളെര്‍ എന്നിവര്‍ ആണ് നേതൃത്വം നല്‍കിയത്. ഈജിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘവും, ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള പേര്‍ഷ്യന്‍ പതാകയുമായി ഇറാനിയന്‍ പ്രവാസിയായ പെയ്മാന്‍ മോജ്താഹെദിയും ഇക്കൊല്ലത്തെ മാര്‍ച്ചിലെ വേറിട്ട കാഴ്ചയായി.
രണ്ടുവര്‍ഷക്കാലം നീണ്ട യാത്രാവിലക്കുകള്‍ക്കൊടുവില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ വരുന്നതും ഇസ്രായേലികളെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്നതും കാണുമ്പോള്‍ സന്തോഷമുണ്ടെന്നു ഡോ. ജുര്‍ഗെന്‍ ബുളെര്‍ പറഞ്ഞു.
എല്ലാ മേഖലയിലും ജെറുസലേമില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പ്രതികരിച്ച മേയര്‍, രണ്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കൂടാര തിരുനാള്‍ ഈ ഞായറാഴ്ചയാണ് സമാപിക്കുക. സമാപന ദിവസം ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ പടിഞ്ഞാറന്‍ നെഗേവിലേക്ക് ഒരു ഐക്യദാര്‍ഢ്യ റാലി നടത്തും.
