വെല്ലൂർ : കൊറോണ വൈറസ് കാരണം ശ്വാസകോശത്തിന് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടായത് ഇന്ത്യക്കാരിലെന്ന് പഠനത്തില്‍ പറയുന്നു. കോവിഡ് മുക്തരായ ശേഷവും മാസങ്ങളോളം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാത്ത ഒട്ടേറെപ്പേര്‍ ഇന്ത്യയിലുണ്ട്. ചിലര്‍ ഒരുവര്‍ഷത്തിനുശേഷം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കിലും പലര്‍ക്കും ജീവിതകാലം മുഴുവന്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. സാര്‍സ്‌കോവ്-2 സംബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗവേഷണമാണിത്.
ഡോ. ദേവസഹായം യേശുദാസ് ക്രിസ്റ്റഫറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് ആദ്യതരംഗം വ്യാപിച്ച ഘട്ടത്തിൽ 207 പേരിലാണ് പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചിട്ടും കാര്യമായ ബുദ്ധിമുട്ടുണ്ടാകാത്തവര്‍, ഇടത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍, സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ എന്നിങ്ങനെ രോഗികളെ തരം തിരിച്ചായിരുന്നു പഠനം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും, പൊതുവായ ആരോഗ്യവും സംബന്ധിച്ച വിശദമായ പരിശോധനകളാണ് നടത്തിയത്. രക്തപരിശോധനകള്‍, ആറുമിനിറ്റ് നടത്തം, ലങ് ഫങ്ഷന്‍ ടെസ്റ്റുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു .
ശ്വാസകോശത്തിന്റെ ശേഷി അളക്കുന്ന ഗ്യാസ് ട്രാന്‍സ്ഫര്‍ പരിശോധന ആയിരുന്നു പ്രധാനം. ശ്വസിക്കുന്ന വായുവില്‍ നിന്ന് ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടാനുള്ള ശേഷിയാണ് ഇതില്‍ പരിശോധിക്കുന്നത്. 207 പേരില്‍ 44 ശതമാനത്തിനും ഗ്യാസ് ട്രാന്‍സ്ഫര്‍ ശേഷി കുറഞ്ഞതായാണ് കണ്ടെത്തൽ . ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു. 35 ശതമാനം പേർക്കും ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ശ്വാസകോശം പൂര്‍ണമായി വികസിക്കാത്ത അവസ്ഥയും , 8 ശതമാനം പേര്‍ക്ക് ശ്വാസ കോശത്തിനുള്ളിൽ വായുവിന് അനായാസം ചലിക്കുന്നതിന് തടസമുണ്ടാകുന്ന അവസ്ഥയും ഉള്ളതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട് .
