ലണ്ടൻ : യുണൈറ്റഡ് മെത്തഡിസ്റ്റ് സഭയുടെ പ്രശസ്തമായ ‘സാഗർ ബ്രൗൺ’ ദുരിതാശ്വാസ കേന്ദ്രം അടുത്ത വർഷം ജനുവരിയോടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ലൂസിയാനയിലെ ബാൽഡ്‌വിനിൽ സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ വെയർഹൗസ് ആധുനികവൽക്കരിക്കുന്നതിലെ ഭീമമായ ചെലവും സ്ഥലപരിമിതിയുമാണ് ഇത്തരമൊരു തീരുമാനത്തിന് സഭയെ പ്രേരിപ്പിച്ചത്. പ്രതിവർഷം ശരാശരി 65,000 ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തിരുന്ന ഈ കേന്ദ്രം സഭയുടെ മാനുഷിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. എന്നാൽ 2026 അവസാനം വരെ നിലവിലെ കിറ്റ് നിർമ്മാണവും വോളന്റിയർ സേവനങ്ങളും തടസ്സമില്ലാതെ തുടരുമെന്ന് സഭാ അധികൃതർ വ്യക്തമാക്കി.
1867-ൽ ആഫ്രിക്കൻ അമേരിക്കൻ കുട്ടികൾക്കായുള്ള അനാഥാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് ഒന്നര നൂറ്റാണ്ടിലധികം നീണ്ട സേവന ചരിത്രമാണുള്ളത്. 1992-ലെ ആൻഡ്രൂ ചുഴലിക്കാറ്റിന് ശേഷമാണ് ഇത് സഭയുടെ ഔദ്യോഗിക ദുരിതാശ്വാസ കേന്ദ്രമായി മാറിയത്. ഈ കേന്ദ്രം അടച്ചുപൂട്ടിയാലും അമേരിക്കയിലുടനീളമുള്ള മറ്റ് ഏഴ് അനുബന്ധ വെയർഹൗസുകൾ വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി തുടരാനാണ് സഭ ലക്ഷ്യമിടുന്നത്.

Comments are closed.