തിരുവനന്തപുരം: പ്രമുഖ സുവിശേഷ സംഘടനയായ ലൗ ആർമി ക്രൂസേഡ് മിനിസ്ട്രീസിന്റെ സ്ഥാപക ഡയറക്ടറും ഭാരത സുവിശേഷികരണത്തിലെ ധീരപോരാളിയുമായിരുന്ന
ബ്രദർ വിൽസൺ ജസ്റ്റസ് ( 59 )നിത്യതയിൽ പ്രവേശിച്ചു.
സുവിശേഷ യാത്രയുടെ മധ്യേ ഹരിയാനയിലെ ഗുഡ്ഗാവിൽ എത്തിയപ്പോഴായിരുന്നു അന്ത്യം. മൃതദേഹം ഗുഡ്ഗാവ് സെക്ടർ 10 ലുള്ള സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്
പോത്തൻകോട് അയിരൂപ്പാറ എൽഎസി ഭവനിൽ എത്തിക്കുന്ന മൃതദേഹം തുടർന്ന് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വ രാവിലെ എട്ടിന് പാറശ്ശാലയ്ക്ക് സമീപമുള്ള പരശുവയ്ക്കൽ ലൗ ആർമി സെന്ററിൽ കൊണ്ടുവരികയും ബുധൻ ഉച്ചക്ക് രണ്ടിന് സംസ്കരിക്കുകയും ചെയ്യും.
ഇന്ത്യയുടെ മിക്ക ജില്ലകളിലും പോയി പ്രാർത്ഥിച്ച് സുവിശേഷം അറിയിച്ച ക്രിസ്തുവിന്റെ ധീര പോരാളിയായിരുന്നു ബ്രദർ വിൽസൺ. ഓരോ ജില്ലയിലും എത്തുമ്പോൾ അവിടെയുള്ള ദൈവദാസന്മാരെ കൂട്ടി മൂന്ന് മണിക്കൂർ വീതമുള്ള പ്രാർത്ഥനാ കൂട്ടങ്ങളും നടത്തിയിരുന്നു.
325 ജില്ലകൾ പിന്നിട്ട് ഇന്നലെ വൈകുന്നേരം ഹരിയാനയിലെ റീവാരി ജില്ലയിൽ എത്തിച്ചേർന്ന ഇദ്ദേഹം അവിടെ ഒരു സ്കൂളിൽ സംഘടിപ്പിച്ച പ്രാർത്ഥനയിൽ ശക്തമായി വചന സന്ദേശവും നൽകിയിരുന്നു. തുടർന്ന് ഗുഡ്‌ഗാവിലെ ജോൺ എം ഫിലിപ്പ് പാസ്റ്ററുടെ ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനം ഓടിക്കുമ്പോഴായിരുന്നു ദേഹ അസ്വാസ്ഥ്യം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
