മൻഗ്വേ : പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ നിരന്തരം വിമർശിക്കുന്നതിനെ തുടർന്ന് 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസ് വീണ്ടും ജയിലിലേക്ക്. ബിഷപ്പ് ജയിൽ മോചിതനായെന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബിഷപ്പ് അൽവാരസ് ജയിലിലേയ്ക്ക് മടങ്ങാൻ നിർബന്ധിതനായി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
റൊളാൻഡോ അൽവാരസിന് ജയിലിൽനിന്ന് മാറ്റിയിരുന്നു. തലസ്ഥാനത്തെ സഭാ കെട്ടിടത്തിൽ അദ്ദേഹം ഉണ്ടെന്നും സർക്കാരും രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരും തമ്മിലുള്ള ചർച്ചകൾ നടക്കുകയാണെന്നും നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പിനെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിന്തിക്കുന്നുണ്ടെന്നും അതിന് അദ്ദേഹം വിസമ്മതിച്ചാൽ വീണ്ടും ജയിലിലടക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പേര് വെളിപ്പെടുത്താത്ത നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു.
‘ബിഷപ്പിനെ അമേരിക്കയിലേക്ക് അയക്കുമോയെന്ന കാര്യത്തിലും തടവിലാക്കപ്പെട്ട മറ്റ് വൈദികരുടെ മോചനത്തെക്കുറിച്ചും സർക്കാരുമായി സഭാധികാരികൾ നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും ജയിലിലടക്കപ്പെട്ടത്.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി രാജ്യേദ്രാഹകുറ്റം ചുമത്തപ്പെട്ടവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
