ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ : ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ സംഘടന
വിയന്ന: കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയത്തിലും, പാരീസിലെ വിവിധ ദേവാലയങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് യൂറോപ്യന്‍ മതപീഡന നിരീക്ഷക സംഘടന. ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അസഹിഷ്ണുതയും വിവേചനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മഡലൈന്‍ എന്‍സ്ല്‍ബര്‍ഗര്‍ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ജര്‍മ്മനിയിലെ വെസ്റ്റെര്‍വാള്‍ഡ് മേഖലയിലെ വിസ്സെനിലെ എലവേഷന്‍ ഓഫ് ദി ക്രോസ് ദേവാലയമാണ് വിനാശകരമായ തീവെയ്പ്പിന് ഇരയായത് .ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ടുള്ള മതവിദ്വേഷപരമായ ആക്രമണങ്ങളാണിതെന്നു സംഘടന ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ മുപ്പത്തിയൊന്‍പതുകാരനായ ഒരാളെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ വിവിധ ദേവാലയങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്ന കാര്യവും വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഐഡിഎസി ചൂണ്ടിക്കാട്ടി. ജനുവരി 17 – 25 തീയതികള്‍ക്ക് ഇടയില്‍ ആക്രമണങ്ങള്‍ നടന്നതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് ലെ പാരീസിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ജനുവരി 17-നും, ജനുവരി 22-നുമായി ബോളെവാര്‍ഡ് സെരൂരിയറിലെ നോട്രഡാം ഡെ-ഫാത്തിമ ദേവാലയത്തില്‍ ഇരട്ട ആക്രമണങ്ങള്‍ നടന്നു. ദേവാലയത്തിന്റെ വാതിലില്‍ തീപിടിക്കുവാന്‍ സഹായിക്കുന്ന വാതകം സ്പ്രേ ചെയ്ത് തീപിടുത്തമുണ്ടാക്കുകയായിരുന്നുവെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനുവരി 18-ന് സെന്റ്-മാര്‍ട്ടിന്‍-ഡെസ്-ചാംപ്സ് എന്ന ദേവാലയത്തിനു നേരേയാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ജർമ്മനിയിൽ നടന്ന ആക്രമണത്തിൽ ദേവാലയത്തിന്റെ ബലിപീഠത്തിനു ദശലക്ഷകണക്കിന് യൂറോയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
