ലോകകപ്പിലെ പ്രതിഫലം മുഴുവൻ ദരിദ്രർക്ക് സമർപ്പിച്ച് മൊറോക്കൻ താരം
ഖത്തർ: ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ ഉൾപ്പെടെയുള്ള ടീമുകളെ തകർത്ത് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ സംഘമായ മൊറോക്കൻ ടീമിന്റെ മിഡ്ഫീൽഡറായും വിങ്ങറായും കളിയിൽ തിളങ്ങിയ ഹക്കീം സിയേഷ് ഇത്തവണ ലോകകപ്പിൽനിന്ന് തനിക്ക് ലഭിച്ച പ്രതിഫലം പൂർണമായും സ്വന്തം നാട്ടിലെ ദരിദ്രർക്ക് നൽകി ലോകത്തിന്റെ ഹൃദയം കവരുകയാണ് താരം.
സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട് (ഏകദേശം 2.63 കോടി രൂപ) ആയിരിക്കും സിയേഷിന് ലഭിക്കുക. ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റിവെക്കുക.
മൊറോക്കൊയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹക്കിം . ബ്രസീലിന്റെ സൂപ്പർ താരമായിരുന്ന റോബർട്ടോ കാർലോസ് 2022ലെ മികച്ച വിങ്ങറായി തെരഞ്ഞെടുത്തത് സിയേഷിനെയായിരുന്നു. താരത്തിന്റെ മുന്നേറ്റങ്ങൾ എതിർ ടീമുകൾക്കുണ്ടാക്കിയ അങ്കലാപ്പുകൾ ചെറുതായിരുന്നില്ല. ‘എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്ക് നൽകും. പണത്തിന് വേണ്ടിയല്ല ഞാൻ മൊറോക്കോക്ക് വേണ്ടി കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.’ സിയേഷിന്റെ വാക്കുകളായി മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂനി ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം രാജ്യത്തെ ദരിദ്രർക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറയുന്നു. സെമിയിൽ ഫ്രാൻസിന് മുമ്പിലാണ് മൊറോക്കൻ മുട്ടുമടക്കിയത്.
