ഖോരക്പൂര്‍: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 17 ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ച് കയറിയ ഉത്തര്‍പ്രദേശ് പോലീസ് ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെയാണ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ‘യൂണിറ്റി ഇന്‍ കംപാഷ’ന്റെ ജനറല്‍ സെക്രട്ടറിയായ മീനാക്ഷി സിംഗ് പറഞ്ഞു.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണിതെന്ന് പറഞ്ഞ മീനാക്ഷി, സമാധാനപരമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്തു പ്രാദേശിക കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. തന്റെ ഗ്രാമത്തിലെ ദിനേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി തന്നെ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുവെന്നാണ് സുഭാഷ് ചന്ദ്ര എന്ന വ്യക്തിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരനും, അദ്ദേഹത്തിന്റെ ഭാര്യയും, ഏതാനും കൂട്ടുകാരും ഞായറാഴ്ച ദിനേഷ് ചന്ദ്രശേഖറിന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയുടെ സംഘാടകര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളോട് വിവരിച്ചെന്നു സുഭാഷ് ചന്ദ്ര ആരോപിച്ചു. ഇയാളുടെ പരാതിയേത്തുടര്‍ന്നാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തത്. ഇക്കഴിഞ്ഞ 8 മാസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലാണെന്നു ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം’ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിന്നു.
