*പള്ളികളിലെ രാഷ്ട്രീയ പ്രചാരണത്തിന് നികുതി ഇളവ് നൽകാനാവില്ല; ട്രംപ് ഭരണകൂടത്തിന് യുഎസ് കോടതിയുടെ തിരിച്ചടി*
ടൈലർ (ടെക്സസ്): ആരാധനാലയങ്ങളിൽ രാഷ്ട്രീയ സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണയ്ക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമപരിഷ്കാരത്തിന് യുഎസ് ഫെഡറൽ കോടതിയുടെ വിലക്ക്. നികുതി രഹിത പദവി നിലനിർത്തിക്കൊണ്ട് തന്നെ പള്ളികൾക്കും മറ്റ് ആരാധനാലയങ്ങൾക്കും രാഷ്ട്രീയ പ്രചാരണം നടത്താൻ അനുമതി നൽകുന്ന ട്രംപ് ഭരണകൂടത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥയാണ് കോടതി തള്ളിയത്. ടെക്സസിലെ ടൈലറിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെ. കാംബെൽ ബാർക്കറാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
നിലവിലെ യുഎസ് നികുതി നിയമമനുസരിച്ച്, രാഷ്ട്രീയ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന മതസ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവരുടെ നികുതി രഹിത പദവി (Tax-exempt status) നഷ്ടമാകും. എന്നാൽ ഈ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമത്തിൽ ഇളവ് വരുത്താനായിരുന്നു ട്രംപ് ഭരണകൂടവും രണ്ട് ടെക്സസ് പള്ളികളും നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സും തമ്മിൽ ധാരണയിലെത്തിയത്. ഈ ഒത്തുതീർപ്പ് അംഗീകരിക്കാൻ തനിക്ക് അധികാരമില്ലെന്നും കോടതിക്ക് ഇതിൽ ഇടപെടാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.

Comments are closed.