അമേരിക്ക : സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ നേതാവ് വിൽ മക്റാനി സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി തള്ളി. നോർത്ത് അമേരിക്കൻ മിഷൻ ബോർഡ് തന്റെ സ്ഥാനാരോഹണത്തിലും കരിയറിലും അന്യായമായി ഇടപെട്ടു എന്നാരോപിച്ചാണ് മക്റാനി കോടതിയെ സമീപിച്ചത്. എന്നാൽ ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചതോടെ കീഴ്ക്കോടതി വിധി നിലനിൽക്കുകയും കേസ് അവസാനിക്കുകയും ചെയ്തു.
ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള സിവിൽ കോടതികളുടെ പരിമിതിയാണ് കേസിൽ നിർണ്ണായകമായത്. സഭകൾക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ കോടതികൾ വേദിയാകരുത് എന്ന എൻ എ എം ബി-യുടെ വാദം കോടതി അംഗീകരിച്ചു. ബാപ്റ്റിസ്റ്റ് സഭകളുടെ സ്വയംഭരണാധികാരത്തെ സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് എൻ എ എം ബി പ്രസ്താവനയിൽ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ തീരുമാനം നിരാശാജനകമാണെന്ന് വിൽ മക്റാനി പ്രതികരിച്ചു. ലക്ഷക്കണക്കിന് ബാപ്റ്റിസ്റ്റ് വിശ്വാസികളെയും ശുശ്രൂഷകരെയും ഈ വിധി ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഭാസംവിധാനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനുള്ള വിജയമാണിതെന്നും എൻ എ എം ബി പ്രതിനിധികൾ പറഞ്ഞു.

Comments are closed.