വാഷിങ്ടണ്‍: അമേരിക്കയുടെ നാൽപത്തിയേഴാമത്തെ പ്രസിഡണ്ടായി ഡോണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ് നടക്കുന്നത്.
നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം മികച്ച മുന്നേറ്റം നടത്തിയാണ് ട്രംപ് അധികാരം ഇക്കുറി ഉറപ്പിച്ചത്. വിജയത്തിനു വേണ്ടി 270 ഇലക്ടറല്‍ വോട്ടുകള്‍ അനായാസം മറികടന്നു. വിജയം ഉറപ്പിച്ചതിന് പിന്നാലെ പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു:
“ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ്. നമ്മുടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയം. വീണ്ടും തന്നെ തെരഞ്ഞെടുത്തതിന് അമേരിക്കന്‍ ജനതയോട് നന്ദി പറയുന്നു. ഓരോ അമേരിക്കന്‍ പൗരന്റേയും ഭാവിക്കും കുടുംബത്തിനും വേണ്ടി ഞാൻ പോരാടും “- ട്രംപ് പറഞ്ഞു.
“നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്ന ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ കെട്ടിപ്പടുക്കുന്നതുവരെ വിശ്രമമില്ല. ഓരോ ദിവസവും എന്റെ ശരീരത്തിലെ ഓരോ ശ്വാസത്തിലും നിങ്ങള്‍ക്കായി പോരാടും. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി.” – തന്നോടൊപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും ഭാര്യ മെലാനിയ, കുടുംബാംഗങ്ങള്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ ഡി വാന്‍സ് തുടങ്ങിയവര്‍ക്കും ട്രംപ് നന്ദി പറഞ്ഞു. പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്‌കിനെയും എഴുപത്തിയെട്ടുകാരനായ ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
തുടര്‍ച്ചയായിട്ടല്ലാതെ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ട്രംപ്. അമേരിക്കൻ സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടിയിട്ടുണ്ട്
