കോട്ടപ്പുറം : വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദത്തെ തുടർന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം – കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു.
പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യർ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ നിന്ന് വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റർ ചെയ്ത് നൽകിയ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ താമസിച്ചു വരുന്നത്. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീക മന്ദിരവും സിമിത്തേരിയും കോൺവെന്റും ഉൾപ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ തടഞ്ഞു വയ്ക്കപ്പെടുന്നതിൽ യോഗം ആശങ്ക അറിയിച്ചു.
