ജനീവ: മങ്കി പോക്‌സ് എന്നറിയപ്പെടുന്ന രോഗം 116 രാജ്യങ്ങളിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം ഉടൻ ചേരും. എച്ച്1 എൻ1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനു മുൻപ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ആഫ്രിക്കയിൽ മാത്രം 15,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 461 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 160 ശതമാനമാണ് രോഗബാധയിൽ വർധനവുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
