ന്യൂയോർക്ക്: ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്കയുടെ കത്ത്. മുന്നൂറിൽ കൂടുതൽ ക്രിസ്ത്യൻ നേതാക്കൾ ഒപ്പിട്ട കത്താണ് ആഗസ്റ്റ് ഒന്നിന് കൈമാറിയത്.
2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദു ദേശീയവാദി പാർട്ടിയായ ബിജെപി
അധികാരത്തിലെത്തിയത് മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ റോക്കറ്റ് പോലെ കുതിച്ചുയർന്നെന്നാണ് കത്തിൽ പറയുന്നത്. 2022ൽ 1,198 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023 ൽ ഇത് വീണ്ടും വർധിച്ച് 1,570 ആയെന്നും ഫിയകോന ചൂണ്ടിക്കാട്ടി.
18 ബിഷപ്പുമാർ, മൂന്ന് ആർച്ച് ബിഷപ്പുമാർ, വിവിധ മേഖലകളിൽനിന്നുള്ള 167 പുരോഹിതൻമാർ തുടങ്ങി തിയോളജിക്കൽ സ്കൂളുകളിൽ ഡീനുമാരും മുൻ പ്രസിഡന്റുമാരും അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചത്. ഇന്ത്യ നമ്മുടെ
രാജ്യത്തിന്റെ പ്രധാനപ്പെട്ട സഖ്യകക്ഷി മാത്രമല്ല, ക്രിസ്ത്യാനികളെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം കൂടിയാണ്. അമേരിക്കൻ ചർച്ചുകൾ ഇക്കാര്യത്തിൽ വലിയ മൗനത്തിലാണെന്നും ഫിയകോന ബോർഡ് മെമ്പറും സൗത്ത് ഏഷ്യൻ രാഷ്ട്രീയത്തിൽ വിദഗ്ധനായ മാധ്യമപ്രവർത്തകനുമായ പീറ്റർ ഫെഡറിക് പറഞ്ഞു.
