കൊച്ചി: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്‌സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡ റേഷൻ (കെസിഎഫ്) പ്രതിഷേധിച്ചു. വിരമിച്ച വൈദികരുടെ ക്ഷേമവും വൈദികവിദ്യാർത്ഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽനിന്നു സംഭാവന ചോദി ക്കുന്ന അവസ്ഥയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വിശ്വാസജീവിതവും അനുഷ്‌ഠാനവും പ്രചാരണവും മൗലികാവകാശമായ നാട്ടിൽ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നപ്പോൾ മിഷൻ പ്രവർത്തനങ്ങളെ ഉൾപ്പെടെ അതു പ്രതികൂലമായി ബാധിക്കും. വിഴിഞ്ഞം സമരത്തിൻ്റെ പേരിലുണ്ടായ കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിൻ കരിപ്പാട്ട്, വി.പി. മത്തായി, വർഗീസ് കോയിക്കര, ഇ.ഡി. ഫ്രാൻസിസ്, എൻ. ധർമരാജ്, സിജി ജോൺസൺ, വത്സ ജോൺ, ജസ്റ്റിന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
