അസം : ജോർഹട്ടിലെ കാർമൽ സ്‌കൂൾ മതിലിൽ ഇന്നലെയാണ് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പോസ്റ്റർ പതിച്ചത്. വിദ്യാഭ്യാസം മതപരമായ കാര്യമാക്കരുതെന്നും , ക്രിസ്തുമതത്തിൻ്റെ ചിഹ്നങ്ങളും പ്രതിമകളും സ്കൂളിന് വെളിയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും , അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാവണമെന്നുമുള്ള ഒരാഴ്ചത്തെ അന്ത്യശാസനത്തോടെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് ഫാത്തിമ ജോർഹട്ടിലെ ചൈനാമാര പോലീസ് പോസ്റ്റിൽ പരാതി നൽകിയതോടെ സംഭവം സ്‌കൂൾ അധികൃതർക്കിടയിൽ കോലാഹലമുണ്ടാക്കി. സ്‌കൂൾ പരിസരത്ത് പരിഭ്രാന്തി പരന്നതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ അപേക്ഷ സമർപ്പിച്ചു. ‘സെൻസിറ്റീവ് വിഷയം’ സ്‌കൂൾ കാമ്പസിനുള്ളിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്നും, തൻ്റെ സ്ഥാപനം എല്ലാ മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട വ്യക്തികളെ എല്ലായ്‌പ്പോഴും ബഹുമാനിക്കുകയും, ആദരിക്കുകയും, താമസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും സമാധാനപരവും ശാന്തവുമായ അന്തരീക്ഷമാണ് സ്കൂൾ ക്യാമ്പസ്സിൽ ഉള്ളതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട് . സ്ഥിതിഗതികൾ വിലയിരുത്തി നിലവിൽ അന്വേഷണം നടത്തിവരികയാണെന്നും ചൈനാമര പോലീസ് പ്രതികരിച്ചു. ഇതുവരെ, ഒരു ഗ്രൂപ്പോ വ്യക്തിയോ പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
