നിക്കരാഗ്വ : ഒർട്ടേഗ ഭരണകൂടം നൂറിനടുത്തു വൈദികരെ നാടുകടത്തിയതോടെ ആത്മീയകാര്യങ്ങളിൽ പ്രതിസന്ധി നേരിടുകയാണ് നിക്കരാഗ്വയിലെ ക്രൈസ്തവ സഭ. 2018 മുതൽ നിക്കരാഗ്വൻ ഭരണാധികാരികൾ 97-ഓളം വൈദികരെ നാടുകടത്തിയിട്ടുണ്ട്. ഈ കാലത്ത് മരണമടഞ്ഞ വൈദികർകൂടി ഉൾപ്പെടുമ്പോൾ 40 ശതമാനത്തിലധികം വൈദികരെ നഷ്ടമായിട്ടുണ്ട്.
നിരവധി പള്ളികൾ വികാരിമാരില്ലാതെ അനാഥമായിരിക്കുന്ന ഇപ്പോൾ, വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകാതെ നിക്കരാഗ്വയിലെ സഭ ദുരിതത്തിലായിരിക്കുകയാണ്. നിക്കരാഗ്വയിലെ ഏകാധിപത്യഭരണം നിരവധി വൈദികരെയും ബിഷപ്പുമാരെയും തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. സഭയുടെ സ്വത്തുകൾ കണ്ടുകെട്ടുകയും സ്വതന്ത്രമായ നടത്തിപ്പിൽ കൈകടത്തുകയും ചെയ്തിരിക്കുകയാണിപ്പോൾ. വൈദികരില്ലാതെ നിക്കരാഗ്വയിലെ സഭയും വിശ്വാസികളും ഇപ്പോൾ കഷ്ടപ്പെടുകയാണ്. ആകെ 110 വൈദികരെയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്കരാഗ്വൻ സഭയ്ക്കു നഷ്ടപ്പെട്ടത്.
