കോഴിക്കോട് വിമാന താവളത്തിൽ 24 മണിക്കൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച നോട്ടീസ് ടൂ എയർമാൻ ഇന്ന് പിൻവലിക്കും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. വിമാനങ്ങൾ രാത്രിയിൽ മാത്രമായത് കരിപ്പൂരിൽ കനത്ത തിരക്കിന് കാരണമായിരുന്നു.
നിയന്ത്രണം നീക്കുന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികളുടെ ചില സർവീസുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. കരിപ്പൂരിൽ ഒരേസമയം 12 വലിയ വിമാനങ്ങൾ നിർത്തുന്നതിനുള്ള സൗകര്യമാണുള്ളത്. റീ കാർപെറ്റിങ്ങിനൊപ്പം, സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയായിട്ടുണ്ട്.
