പാസ്റ്റർ സോമൻ ചെല്ലപ്പൻ നിത്യതയിൽ ചേർക്കപ്പെട്ടു.
തിരുവനന്തപുരം : കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സോമൻ ചെല്ലപ്പൻ (സോമൻ. സി) ഇന്ന് ജനുവരി 29 വെള്ളിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നലെ ജനുവരി 28 വ്യാഴാഴ്ച്ച കടുത്ത ഹൃദയഘാതവും ഉണ്ടായിരുന്നു. എക്സറേയിൽ തന്റെ ലങ്സ് മുഴുവനും വൈറസ് ബാധിക്കപ്പെട്ടിരിന്നു. അക്രൈസ്തവ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവരാണ് പാസ്റ്റർ സോമനും, ഭാര്യ ലൈലയും.
ഇവരുടെ 2 മക്കളിൽ പെൺക്കുഞ്ഞ് 8-ാം വയസ്സിൽ മെനിഞ്ചറ്റീസ് രോഗം ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഇനിയുള്ളത് ഒരു മകനാണ്. പേര് നിതീഷ് സോമൻ (37 വയസ്സ്). ജനിതക മാറ്റത്താൽ തലച്ചോറിലെ ഞരമ്പുകളുടെ ആവരണം നശിച്ചു പോയതിനാൽ ജന്മനാ സംസാരിക്കാനോ , നടക്കുവാനോ കഴിയാതെ ഈ മകൻ ഇന്നും കിടക്കയിൽ ആണ്. ട്യൂബ് വഴിയാണ് ഭക്ഷണം കൊടുക്കുന്നത്. വർഷങ്ങളായി ചികിത്സ തുടർന്നു വരുന്നു. ഇപ്പോൾ അഞ്ചൽ മിഷൻ ഹോസ്പിറ്റലിൽ ന്യൂറോ ഡോക്ടർ സോമരാജന്റെ ചികിത്സയിലാണ്.
ചികിത്സയ്ക്കും, വിവിധ പരിശോധനകൾക്കുമായി ഒരു മാസത്തേക്ക് ഏകദേശം 10,000 രൂപ വേണ്ടി വരും. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിൽ വർഷങ്ങളായി താമസിച്ചു വരുന്നു. മകന്റെ ചികിത്സാ സൗകര്യത്തിനായി ഇപ്പോൾ അഞ്ചൽ മിഷൻ ഹോസ്പിറ്റലിന് സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.