ലക്നൌ: സുവിശേഷപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലിൽ അടച്ചതായി റിപ്പോര്‍ട്ട്. മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിൻതുടരാൻ ക്രൈസ്തവർ ഭയം നേരിടുകയാണ്. ഏറ്റവും ഒടുവിലായി ജനുവരി 24നു ഒരു വചനപ്രഘോഷകന്‍ ഉൾപ്പെടെ രണ്ട് ക്രൈസ്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു എന്നതാണ് അവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം.
സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമ മറവിലാണ് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവരെ കള്ളക്കേസില്‍ കുടുക്കുന്നത് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. പ്രദേശത്ത് ഒരു പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുക എന്നത് പോലും വളരെയധികം പ്രയാസമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യൻ മിഷ്ണറി സൊസൈറ്റി അംഗമായി വാരണാസിയിൽ സേവനം ചെയ്യുന്ന ഫാ. ആനന്ദ് മാത്യു പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ തീവ്ര സംഘടനകളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നതെന്നും സാധാരണ ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ക്രൈസ്തവരെപ്പറ്റി സംശയമുണ്ടാക്കാൻ അത് കാരണമായി തീരുകയാണെന്നും ഫാ. ആനന്ദ് മാത്യു പറഞ്ഞു. ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍.
