യുകെ : യുകെയിലെ ഗർഭഛിദ്ര നിയമങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾ വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ക്രൈസ്തവ സഭകളും പ്രോ-ലൈഫ് സംഘടനകളും അതിശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും സ്വയം ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ലാതാക്കാനുള്ള ഭേദഗതികൾക്കെതിരെയാണ് ഈ ആത്മീയ പോരാട്ടം. ഇത് നടപ്പിലായാൽ ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം പൂർണ്ണമായും ഇല്ലാതാകുമെന്ന് ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി. ഇന്ന് ഹൗസ് ഓഫ് ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് മുന്നോടിയായി നിയമനിർമ്മാതാക്കളെ ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കാൻ സഭാ നേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബാറണസ് മോങ്ക്‌ടൺ, ബാറണസ് സ്ട്രൗഡ് എന്നിവർ അവതരിപ്പിക്കുന്ന ഭേദഗതികൾ വിജയിച്ചാൽ മാത്രമേ നേരിട്ടുള്ള മെഡിക്കൽ പരിശോധനകൾ ഉറപ്പാക്കാനും ജീവൻ സംരക്ഷിക്കാനും സാധിക്കൂ എന്ന് സഭ വിശ്വസിക്കുന്നു. 2023-ൽ മാത്രം ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 2,78,740 ഗർഭഛിദ്രങ്ങൾ നടന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം കനത്തത്. തപാൽ വഴി ഗർഭഛിദ്ര ഗുളികകൾ ലഭ്യമാക്കുന്ന ‘പിൽസ് ബൈ പോസ്റ്റ്’ സേവനങ്ങൾ ഈ വർദ്ധനവിന് കാരണമായതായി പ്രോ-ലൈഫ് ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു. 1967-ന് ശേഷമുള്ള ഏറ്റവും വിനാശകരമായ നിയമമാറ്റമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments are closed.