യുഎഇ : പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്തമായി രംഗത്തെത്തി. ഇറാൻ തങ്ങളുടെ ആക്രമണപരമായ നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഈ രാജ്യങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേഖലയുടെ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്നും നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നുമാണ് പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
മേഖലയിലെ വിവിധ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകിവരുന്ന പിന്തുണ ഉടൻ നിർത്തലാക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകൾ പശ്ചിമേഷ്യയുടെ സുസ്ഥിരതയെ ഗുരുതരമായി ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കണമെന്നും സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.

Comments are closed.