Ultimate magazine theme for WordPress.

മന്ത്രിതലസംഘവുമായി വയനാട്ടിലെ ക്രൈസ്തവ സഭാനേതൃത്വം ചർച്ച നടത്തി; നിവേദനം സമർപ്പിച്ചു

 

വയനാട് : വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതലസംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരും പ്രതിനിധിസംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട്ടുകാർ അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ചചെയ്തു. സംസ്ഥാന സർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതും നടപടികളുണ്ടാകേണ്ടതുമായ വിവിധ വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചു.

വന്യജീവി ആക്രമണം അപ്രതീക്ഷിതവും അനിയന്ത്രിതവുമായിത്തീരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഇടപെടലുകൾ അടിയന്തിരസ്വഭാവമുള്ളതും പ്രതിസന്ധി മറികടക്കാൻ പര്യാപ്തവുമായിരിക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം മന്ത്രിമാരോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെത്തുടർന്ന് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസുകളെടുക്കുന്ന നടപടിയിൽനിന്ന് പിൻവാങ്ങണമെന്ന് പ്രതിനിധിസംഘം ഒന്നടങ്കം ആവശ്യപ്പെട്ടു.

മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സ്ട്രെഫാനോസ് മാർ ഗീവർഗീസ്, കോഴിക്കോട് രൂപതയിൽനിന്ന് റവ. ഫാ. ഫ്രാൻസിസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽനിന്ന് റവ. ഫാ. വർഗീസ് മന്ത്രത്ത് എന്നിവരും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് അംഗങ്ങളുമാണ് മന്ത്രിമാരുമായി ചർച്ചനടത്തിയത്.
പ്രതിനിധിസംഘം ഉന്നയിച്ച ആവശ്യങ്ങളുടെമേൽ ഗവൺമെന്റ്തല ചർച്ച നടത്തിയശേഷം അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രിമാർ ഉറപ്പുനല്കി.

Sharjah city AG