ഡൽഹി :സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ പേരിലുള്ള ചിൽഡ്രൻസ് ഫൗണ്ടേഷനും ഗെയിംസ് 24×7നും ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്ത് കുട്ടികളെ കടത്തുന്നതില്‍ ഉത്തര്‍പ്രദേശ് ആണ് ഒന്നാമത്.
ബിഹാറും ആന്ധ്രപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദില്ലിയില്‍ കുട്ടികളെ കടത്തുന്ന കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നു. കൊവിഡ് 19 ന് ശേഷമുള്ള കാലഘട്ടത്തിൽ 68 ശതമാനമാണ് കുട്ടികളെ കടത്തുന്നതില്‍ ദില്ലിയില്‍ ഉണ്ടായ വര്‍ധന . 2016 നും 2022 നും ഇടയിലുള്ള കണക്കാണ് ഇതിൽ വ്യക്തമാക്കുന്നത്. കുട്ടികളെ കടത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്നത് ജയ്പൂർ സിറ്റിയാണ്. ജയ്പൂർ കഴിഞ്ഞാൽ രാജ്യതലസ്ഥാനമായ ദില്ലിയിലാണ് ഏറ്റവും കൂടുതൽ കുട്ടിക്കടത്ത് നടത്തുന്ന ഹോട്ട്സ്പോട്ടുകളുള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളെ കടത്തുന്ന കേസുകളിലുണ്ടായ ഗണ്യമായ വർധനവിലേക്കാണ് റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നത്. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
18 വയസ്സിന് താഴെയുള്ള 13,549 കുട്ടികളെയാണ് 2016-22 കാലയളവിൽ കുട്ടിക്കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും 13-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്. 13 ശതമാനം ഒമ്പത് മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരാണെന്നും 2 ശതമാനത്തിലധികം പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളെ കടത്തുന്നത് തടയുന്നതിന് സമഗ്രമായ മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്‍റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
