യുഎസ് : യുഎസ് പ്രതിനിധി സഭയിലെ ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി ഹിയറിംഗിനിടെ ഐസ് ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസിന്റെ മതവിശ്വാസത്തെ പരിഹസിച്ച ഡെമോക്രാറ്റിക് പ്രതിനിധി ലാമോണിക്ക മക്ഐവറുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തി. ലിയോൺസിന്റെ കയ്യിൽ രക്തം പുരണ്ടിട്ടുണ്ടെന്നും മരണാനന്തരമുള്ള ശിക്ഷയെക്കുറിച്ച് ഭയമുണ്ടോ എന്നും പരിഹാസരൂപേണ മക്ഐവർ ചോദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കമ്മിറ്റി അംഗങ്ങൾ ലിയോൺസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഈ സംഭവം.
ഹിയറിംഗിനിടെ താൻ മതവിശ്വാസിയാണോ എന്ന് മക്ഐവർ ആദ്യം ലിയോൺസിനോട് ചോദിച്ചു. അതെ എന്ന് അദ്ദേഹം മറുപടി നൽകിയപ്പോൾ, “ഇത്രയധികം രക്തം കയ്യിലുള്ള നിങ്ങൾക്ക് അന്ത്യവിധി ദിവസം എങ്ങനെയായിരിക്കും എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന് മക്ഐവർ പരിഹസിച്ചു. ഈ ചോദ്യത്തോട് പ്രതികരിക്കാൻ ലിയോൺസ് തയ്യാറായില്ലെങ്കിലും മക്ഐവർ തന്റെ ചോദ്യം ആവർത്തിച്ചു.
ലിയോൺസ്പ്രതികരിക്കാതിരുന്നതിനെത്തുടർന്ന്, “മിസ്റ്റർ ലിയോൺസ്, നിങ്ങൾ നരകത്തിൽ പോകുമെന്ന് കരുതുന്നുണ്ടോ?” എന്ന് മക്ഐവർ നേരിട്ട് ചോദിച്ചു. ഈ ചോദ്യത്തിനും മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു ഔദ്യോഗിക ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ആത്മീയ ചിന്തകളെയും ഇത്തരത്തിൽ അധിക്ഷേപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Comments are closed.