ഇറാൻ : ഇറാനെതിരെയുള്ള വ്യോമാക്രമണത്തിന് മുന്നോടിയായി അമേരിക്കയും ഇസ്രായേലും മാസങ്ങളോളം നീണ്ടുനിന്ന അഭൂതപൂർവ്വമായ സംയുക്ത പ്ലാനിംഗ് നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ വെളിപ്പെടുത്തി. യുഎസ് സെൻട്രൽ കമാൻഡുമായി ചേർന്ന് നടത്തിയ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം ഇറാൻ ഭരണകൂടത്തിന്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം ശനിയാഴ്ച സ്ഥിരീകരിച്ചു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആഞ്ഞടിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വ്യോമസേനയ്ക്ക് പുറമെ ഇസ്രായേലിന്റെ നാവികസേനയും കരസേനയും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായി വിവിധ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലകളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ ഹോം ഫ്രണ്ട് കമാൻഡും എമർജൻസി സർവീസുകളും പോലീസും തയ്യാറാണെങ്കിലും, നൂറു ശതമാനം പ്രതിരോധം അസാധ്യമാണെന്ന് ജനറൽ സമീർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു ശത്രുവിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത കരുത്തോടെ രാജ്യം പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.