ജനീവ :ജനീവയിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകളുടെ രണ്ടാം ഘട്ടം സമ്മിശ്ര പ്രതികരണങ്ങളോടെ അവസാനിച്ചു. ചർച്ചകൾ ചില കാര്യങ്ങളിൽ വിജയകരമായിരുന്നുവെന്നും അടുത്ത ഘട്ടത്തിനായി ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു. എന്നാൽ, പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച ചില ‘റെഡ് ലൈനുകൾ’ (നിർണ്ണായകമായ നിബന്ധനകൾ) അംഗീകരിക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. ലോകത്തിലെ ഏറ്റവും വിവേകശൂന്യവും ശത്രുതയുള്ളതുമായ ഭരണകൂടങ്ങളിലൊന്നാണ് ഇറാന്റേതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇത്തരം ശക്തികളുടെ കയ്യിൽ ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ എത്തുന്നത് അമേരിക്കയുടെ സുരക്ഷയ്ക്കും വരുംതലമുറയുടെ ഭാവിയ്ക്കും വലിയ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങളും ശക്തമാകുന്നുണ്ട്. ചർച്ചകൾ എത്രകാലം തുടരണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേതായിരിക്കും. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ വിട്ടുവീഴ്ചകൾ ഉണ്ടാകാത്ത പക്ഷം കർശനമായ നടപടികളിലേക്ക് നീങ്ങാനാണ് അമേരിക്കയുടെ നീക്കം. ഇസ്രായേൽ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾ ഈ ചർച്ചകളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

Comments are closed.