ചൂരൽമല: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 338 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.
ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മരിച്ചവരിൽ146 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. നിലവിൽ ബന്ധുക്കൾക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 62 മൃതദേഹങ്ങളാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് 27 പേരുടെ മൃതദേഹങ്ങൾ കൈമാറി.
