ന്യൂസിലാന്റിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്, നോമിയ നഗരത്തിൽ ജാഗ്രതാ സൈറൺ
വെല്ലിംഗ്ടൺ: സുനാമി സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ന്യൂസിലാന്റിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ന്യൂസിലാന്റിലെയും കലെഡോണിയയിയെയും വനോട്ടുവിലെയും തീരദേശ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ ഭൂചനലം അനുഭവപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഉന്നത വൃത്തങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചത്.
ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോമിയ നഗരത്തിൽ ജാഗ്രതാ സൈറൺ മുഴങ്ങി. 10 അടി (മൂന്ന് മീറ്റർ) ഉയരത്തിലാണ് ഇവിടെ തിരമാലകൾ അടിക്കുന്നത്. ജനങ്ങൾ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശമുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ കുട്ടികളെ സ്കൂളിൽ വിടരുതെന്നും അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവർ വീടുകളിൽ തുടരരുതെന്നാണ് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ നിർദ്ദേശം. ന്യൂസിലാന്റ് തീരത്തുനിന്ന് 1000 കിലോമീറ്റർ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വെ അറിയിച്ചു. റിക്ടർ സ്കെയിലിൽ 8.1 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഈ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടില്ലെന്ന് വരാം. എന്നാൽ സുനാമിയിലെ നാശനഷ്ടങ്ങൾ ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. 10 വർഷം മുമ്പ് സൗത്ത് ഐലന്റ് സിറ്റിയിലുണ്ടായ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
