ബൈബിൾ തിരുത്തി ക്രിസ്തു വിശ്വാസം മാറ്റാൻ ശ്രമം: മുന്നറിയിപ്പുമായി യുഎസ് കോൺഗ്രസ് അംഗം
ചിക്കാഗോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിലെ ഭാഗങ്ങൾ തിരുത്താൻ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ കോൺഗ്രസ് സംഘം മൈക്ക് ഗല്ലാഘർ. ഹൗസ് സെലക്ട് കമ്മറ്റി ഓൺ ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹം രണ്ടുവർഷം കൂടി നടക്കുന്ന ആഗോള മതങ്ങളുടെ പാർലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ചിക്കാഗോയിൽ ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 വരെയാണ് പാർലമെന്റ് സമ്മേളനം നടന്നത് . ബൈബിൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തുന്നത് എന്നതിന് ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശു കരുണ കാണിക്കുന്ന വചനഭാഗം ഉണ്ട്. അവളെ കല്ലെറിയാൻ വരുന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്നാണ് യേശു പറയുന്നത്. എന്നാൽ ചൈനയിലെ ഒരു സർവ്വകലാശാലയിൽ നൽകിയ പാഠപുസ്തകത്തിൽ ഈ വചനഭാഗത്തിന് പകരമായി യേശു തന്നെ ആ സ്ത്രീയെ കല്ലെറിയുന്നതായാണ് എഴുതിവെച്ചിരിക്കുന്നത്. കളങ്കം ഒന്നുമില്ലാത്ത ആളുകൾക്ക് മാത്രമേ നിയമം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥ വന്നാൽ നിയമം മരിക്കുമെന്ന് പറഞ്ഞാണ് യേശു അവളെ കല്ലെറിയുന്നതെന്നും തിരുത്തിയ ഭാഗത്ത് പ്രതിപാദിക്കുന്നു. കൂടാതെ ഈ ബൈബിളിൽ, താനും ഒരു പാപിയാണെന്ന് യേശു പറയുന്നതായും ചിത്രീകരിക്കുന്നുണ്ട്. ഹെനാൻ പ്രവിശ്യയിൽ സ്ഥാപിച്ചിരിന്ന 10 കൽപ്പനകൾ എടുത്തുമാറ്റി ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വാചകങ്ങൾ പകരമായിവെക്കാൻ ദേവാലയങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ ആവശ്യപ്പെട്ട സംഭവം മറ്റൊരു ഉദാഹരണമായി മൈക്ക് ഗല്ലഹർ ചൂണ്ടിക്കാട്ടി. ”മറ്റൊരു ദൈവം ഉണ്ടാകരുത്” എന്നുള്ള ഭാഗത്തിന് പകരമായി പാശ്ചാത്യ ചിന്താഗതികൾ വ്യാപിക്കാതിരിക്കാൻ ജാഗരൂകത ഉണ്ടാകണമെന്നുളള വാചകമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികൂലമായ നിരവധി സാഹചര്യം ഉണ്ടെങ്കിലും ധീരരായ വൈദികരെയും, വിശ്വാസികളെയും പറ്റിയും, സർക്കാരിന്റെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കുന്ന ദേവാലയങ്ങളെയും സംബന്ധിക്കുന്ന നിരവധി സംഭവകഥകൾ താൻ കേട്ടുവെന്നും, അവർ ക്രൈസ്തവ വിശ്വാസം രൂപം കൊണ്ട കാലഘട്ടത്തിലെ ക്രൈസ്തവരെ പോലെ ധീരതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
