ആഡിസ് അബാബ: എത്യോപ്യയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ സങ്കീർണ്ണവും ആശങ്കാജനകവുമാണെന്ന് പുതിയ റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങൾ പലപ്പോഴും മതപരമായ ആക്രമണങ്ങളായി മാറുകയാണ്. ഒറോമിയ മേഖലയിൽ സായുധ സംഘങ്ങൾ ക്രൈസ്തവ ദൈവാലയങ്ങളെയും വിശ്വാസികളെയും ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തുന്നു. ദൈവാലയങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനൊപ്പം വൈദികരും വിശ്വാസികളും കൊല്ലപ്പെടുകയോ നാടുവിടാൻ നിർബന്ധിതരാവുകയോ ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു.
വടക്കൻ എത്യോപ്യയിലെ ടൈഗ്രേ മേഖലയിൽ നടന്ന ആഭ്യന്തര യുദ്ധം ക്രൈസ്തവ സഭയുടെ ചരിത്രപരമായ പൈതൃകത്തിന് വലിയ ആഘാതമേൽപ്പിച്ചു. പുരാതനമായ ആശ്രമങ്ങളും ക്രൈസ്തവ കേന്ദ്രങ്ങളും തകർക്കപ്പെട്ടത് വലിയൊരു ആത്മീയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ പട്ടിണിയും ദാരിദ്ര്യവും വിശ്വാസികളെ സമ്മർദ്ദത്തിലാക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാം മതത്തിൽ നിന്ന് ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സ്വന്തം കുടുംബങ്ങളിൽ നിന്നും കടുത്ത ഭീഷണിയുണ്ട്.

Comments are closed.