Ultimate magazine theme for WordPress.

അബുദാബി റുവൈസിൽ പുതിയ ക്രൈസ്തവ ദേവാലയം നാളെ ഉൽഘാടനം ചെയ്യും

റുവൈസ്, അബുദാബി: അബുദാബിയുടെ പടിഞ്ഞാറ് ദാഫ്രാ മേഖലയിലെ റുവൈസ് പട്ടണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം ഇന്നു തുറക്കും. ദേവാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് ദാഫ്രാ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് നഹ്യാന്‍ നിര്‍വഹിക്കും. നാളെ ഡിസംബര്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കു നടക്കുന്ന വെഞ്ചരിപ്പ് കര്‍മ്മത്തിന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, ബിഷപ്പ് പോൾ ഹിൻഡർ മുഖ്യകാര്‍മ്മികത്വം വഹിക്കും. അബുദാബി കിരീടാവകാശിയായ ഷെയിഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും, ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും അല്‍ റുവൈസ് ഹൗസിംഗ് കോംപ്ലക്സിന് സമീപം സംഭാവനയായി നല്‍കിയ ഭൂമിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റുവൈസ് ഇടവക വികാരിയും മലയാളിയുമായ ഫാ. തോമസ്‌ അമ്പാട്ടുകുഴി ഒ.എഫ്.എമ്മും പ്രതിനിധികളുമാണ് നേതൃത്വം നല്‍കിയത്. പുതിയ ദേവാലയത്തില്‍ എണ്ണൂറോളം പേര്‍ക്കുള്ള സ്ഥലപരിധിയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും, താമസ സൗകര്യങ്ങളും ദേവാലയത്തോടു അനുബന്ധിച്ചുണ്ട്. 2018 ഡിസംബര്‍ 30ന് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ മെത്രാനാണ് സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ അടിസ്ഥാനശിലയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്.
എല്ലാ ദിവസവും വൈകിട്ടുള്ള വിശുദ്ധ കുര്‍ബാനയ്ക്കു പുറമേ, വെള്ളിയാഴ്ച ദിവസങ്ങളില്‍ രണ്ട്‌ അനുബന്ധ കുര്‍ബാനകളും പുതിയ ദേവാലയത്തില്‍ ഉണ്ടായിരിക്കും. അല്‍ദാഫ്ര മേഖലയിലെ ആദ്യത്തെ ദേവാലയമാണിത്.
അറേബ്യയിലെ ഏറ്റവും വലിയ ദേവാലയം എന്ന ഖ്യാതിയോടെ മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ തെക്കായി അവാലി മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഇതിന് പിന്നാലെ മറ്റൊരു ദേവാലയം കൂടി യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഗള്‍ഫിലെ ക്രൈസ്തവ സമൂഹം.

Sharjah city AG