വത്തിക്കാൻ സിറ്റി: ഇസ്ലാം മതവിശ്വാസികൾ നോമ്പാചരിക്കുന്ന റമദാൻ മാസവും ക്രൈസ്തവരുടെ വലിയ നോമ്പും ഒരുമിച്ച് വരുന്ന വേളയിൽ ലോകത്തെ ഞെട്ടിക്കുന്ന അക്രമങ്ങൾക്കും നിരാശയ്ക്കുമെതിരെ കരുത്തുറ്റ സന്ദേശവുമായി മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്. ഫെബ്രുവരി 20-ന് പുറത്തുവിട്ട സന്ദേശത്തിലൂടെ മുസ്ലീം സഹോദരങ്ങൾക്ക് അദ്ദേഹം തന്റെ ആഴമായ ആദരവും ഐക്യദാർഢ്യവും അറിയിച്ചു. ജീവിതപ്രശ്നങ്ങൾക്ക് മുന്നിൽ മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായതയാണ് പലപ്പോഴും നിരാശയിലേക്കും അക്രമത്തിലേക്കും നയിക്കുന്നതെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. എന്നാൽ മുറിവേറ്റ ലോകത്തിന് മുന്നിൽ അക്രമം നീതിയോടുള്ള കുറുക്കുവഴിയല്ലെന്നും,ഏകദൈവ വിശ്വാസികൾ എന്ന നിലയിൽ അക്രമത്തിന്റെ പാത നമുക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
നീതിക്കും മനുഷ്യാന്തസ്സിനും വേണ്ടി ദാഹിക്കുന്ന ഏവർക്കും കത്തോലിക്കാ സഭയുടെ ആത്മീയ സാമീപ്യം ഉറപ്പുനൽകിയ കർദ്ദിനാൾ, ഹൃദയത്തിന്റെയും മനസ്സിന്റെയും നിരായുധീകരണത്തിലൂടെ മാത്രമേ യഥാർത്ഥ സമാധാനം സാധ്യമാകൂ എന്ന് വ്യക്തമാക്കി. സർവ്വശക്തനായ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചും അവനിൽ മാത്രം പ്രത്യാശ അർപ്പിച്ചും മുന്നേറാൻ ഇരുമതസ്ഥരോടും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയും ജീവിതം നവീകരിക്കേണ്ട സമയമാണിതെന്നും ഡികാസ്റ്ററി സെക്രട്ടറി മോൺ. ഇന്ദുനീൽ കോടിത്തുവാ കൂടി ഒപ്പിട്ട സന്ദേശത്തിൽ പറയുന്നു.

Comments are closed.