പാകിസ്ഥാൻ : അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ പാകിസ്ഥാൻ ഭരണനേതൃത്വത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പാകിസ്ഥാനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക ജനറലിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. താലിബാൻ ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അറിയിച്ചു. അഫ്ഗാൻ അതിർത്തിയിലെ സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും അണ്ടർ സെക്രട്ടറി ആലിസൺ എം. ഹുക്കർ വ്യക്തമാക്കി.
കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണമാണ് മേഖലയെ യുദ്ധമുനമ്പിലെത്തിച്ചത്. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ ഈ നീക്കം നടത്തിയത്. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ താലിബാൻ ഗ്രൂപ്പുകൾ അഫ്ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറുന്നത് തടയാൻ അതിർത്തിയിൽ പാക് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ താലിബാൻ തിരിച്ചടി നൽകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Comments are closed.