ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോൾ തിരികെ കൊടുക്കുമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം. ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് പരമപ്രധാനമെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും 35 (എ) വകുപ്പ് പ്രകാരം തദ്ദേശീയവാസികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരായ ഹര്‍ജികളില്‍ 12ാം ദിവസം വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. 2019ൽ ‘ജമ്മു കശ്മീർ പുനഃസംഘടന ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന പദവി സമയബന്ധിതമായി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി സ്ഥിരമായ ഒന്നല്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി ചോദ്യം ഉയർത്തിയത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആവർത്തിച്ച തുഷാർ മേത്ത ഇക്കാര്യത്തിൽ നിർദേശം തേടുമെന്നും കോടതിയെ അറിയിച്ചു. വാദം നടക്കുന്നതിനിടെ ദേശീയ സുരക്ഷാ പ്രശ്നമുണ്ടെന്നതിനാൽ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ സർക്കാരിന് കഴിയുമോയെന്ന സുപ്രധാന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു.
